Monday 10 February 2014

ഖാന്‍ അക്കാദമി: അറിയേണ്ടതെല്ലാം

khan academy
നമ്മളില്‍ ചിലര്‍ക്കെങ്കിലും സുപരിചിതമായ ഒരു പേര് ആയിരിക്കും ഖാന്‍ അക്കാദമി എന്നത്. ഈ വെബ്‌സൈറ്റിന്റെ സേവനങ്ങള്‍ പലരും ഉപയോഗപ്പെടുത്തുന്നുണ്ടാവും. എന്നാല്‍, ഖാന്‍ അക്കാദമി എന്ന മഹത്തായ സംരംഭത്തെ പറ്റി കേട്ടിട്ടുപോലും ഇല്ലാത്തവരും നമ്മുടെ ഇടയില്‍ ഉണ്ടാവും. അവര്‍ക്ക് വേണ്ടിയാണ് ഈ ലേഖനം. വിദ്യാഭ്യാസ രംഗത്ത് ഏഷ്യന്‍ രാജ്യങ്ങളെക്കാള്‍ പുരോഗമനപരമായ സമീപനങ്ങള്‍ കൈക്കൊള്ളുന്നവരാണ് പൊതുവേ യുറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും. എന്നാല്‍ സൗജന്യ വിദ്യാഭ്യാസം എന്ന മഹത്തായ ആശയം ധീരമായി നടപ്പാക്കിയ ഖാന്‍ അക്കാദമി എന്ന വെബ്‌സൈറ്റ് ഒരു ഏഷ്യക്കാരന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലം ആണെന്ന് എത്ര പേര്‍ക്ക് അറിയാം? സല്‍മാന്‍ ഖാന്‍ എന്ന ആ പാതി ഇന്ത്യക്കാരനെ കുറിച്ചും അയാളുടെ ഖാന്‍ അക്കാദമി എന്ന മഹത്തായ സംരംഭത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതെല്ലാം ഇനി വായിക്കാം.
എന്താണ് ഖാന്‍ അക്കാദമി?
ഖാന്‍ അക്കാദമി എന്നത് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാ മനുഷ്യര്‍ക്കും സൗജന്യമായി ലഭ്യമാക്കുന്നതിനായി ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ്. പാക്കിസ്താന്‍കാരനായ സല്‍മാന്‍ ഖാന്‍ എന്ന വ്യക്തി 2006 ലാണ് ഈ മുന്നേറ്റത്തിന് രൂപം നല്‍കുന്നത്. ഗണിതശാസ്ത്രം, ചരിത്രം, ആരോഗ്യം, ധനകാര്യം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, അസ്ട്രോണമി, ഇക്കണോമിക്സ്‌, കോസ്മോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെ വിവിധ വിഷയങ്ങളിലായി നാലായിരത്തോളം ചെറു വീഡിയോകളും ഒരു ലക്ഷത്തോളം മാതൃകാചോദ്യങ്ങളും അടങ്ങുന്ന അതിവിപുലമായ വിജ്ഞാനശേഖരം ആണ് ഖാന്‍ അക്കാദമി നമുക്ക് മുന്നില്‍ തുറന്നുതരുന്നത്.

ആരാണ് സല്‍മാന്‍ ഖാന്‍?
ജനിച്ചതും വളര്‍ന്നതും എല്ലാം അമേരിക്കയില്‍. അമ്മ കല്‍ക്കട്ടക്കാരി. അച്ഛന്‍ ബംഗ്ലാദേശുകാരന്‍. ലോക പ്രശസ്തമായ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും മാത്തമാറ്റിക്സ്, ഇലക്ട്രിക്കല്‍ എന്ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ BS(ബാച്ചിലര്‍ ഓഫ് സയന്‍സ്) ബിരുദം. മാത്തമാറ്റിക്സില്‍ ബിരുദാനന്തര ബിരുദം. ഹാവാര്‍ഡ്‌ ബിസിനസ് സ്കൂളില്‍ നിന്നും എം.ബി.എ. ആള് ചില്ലറക്കാരനല്ല എന്ന് ചുരുക്കം.

sal khan
2003ലാണ് സല്‍മാന്‍ ഖാന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ സംഭവം നടകുന്നത്. നാദിയ എന്ന തന്റെ കസിനെ ഇന്റര്‍നെറ്റ് വഴി സല്‍മാന്‍ കണക്കു പഠിപ്പിക്കാന്‍ തുടങ്ങി. യാഹൂവിന്റെ ഡൂഡില്‍ നോട്ട്പാഡ് ഉപയോഗിച്ചായിരുന്നു സല്‍മാന്‍ ഇത് ചെയ്തത്. ഇതിനെക്കുറിച്ച്‌ അറിഞ്ഞ മറ്റു ചില കുട്ടികളും സല്‍മാനോട്‌ ഇതേ കാര്യം ആവശ്യപെട്ടു. അങ്ങനെയാണെങ്കില്‍ കൂടുതല്‍ ഫലപ്രദമായി ഇത് ഉപയോഗിക്കാന്‍ എന്തുകൊണ്ട് യൂട്യൂബ് ഉപയോഗപ്പെടുത്തിക്കൂടാ എന്ന് സല്‍മാന്‍ ചിന്തിച്ചു. അങ്ങനെ 2006 നവംബര്‍ 16ന് ഖാന്‍ അക്കാദമി എന്ന യൂട്യൂബ് ചാനല്‍ നിലവില്‍ വന്നു.
തന്റെ വീഡിയോകള്‍ക്ക് ചുരുങ്ങിയ കാലത്തിനുള്ളില്‍ ലഭിച്ച ജനപ്രീതിയും അഭിനന്ദനങ്ങളും അതുവരെ അണിഞ്ഞിരുന്ന സാമ്പത്തിക ഉപദേഷ്ടാവിന്റെ കുപ്പായം അഴിച്ചു വെക്കാന്‍ സല്‍മാന്‍ ഖാനെ പ്രേരിപ്പിച്ചു. തന്റെ സുഹൃത്തായ ജോഷ്‌ ജെഫ്നറുമൊത്ത് സല്‍മാന്‍ ഖാന്‍ അങ്ങനെ മുഴുവന്‍ സമയം ഖാന്‍ അക്കാദമിക്ക് വേണ്ടി ചിലവഴിക്കാന്‍ തുടങ്ങി.പിന്നെ സല്‍മാന്‍ ഖാന്റെയും ഖാന്‍ അക്കാദമിയുടെയും വളര്‍ച്ച അതി വേഗം ആയിരുന്നു. 2012ല്‍ ടൈം മാഗസിന്‍ പുറത്തിറക്കിയ കഴിഞ്ഞ നൂറ്റാണ്ടിനെ ഏറ്റവുമധികം സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഈ ചെറുപ്പക്കാരനും ഉണ്ടായിരുന്നു.

എങ്ങനെയാണ് ഖാന്‍ അക്കാദമിയുടെ സേവനങ്ങള്‍ ലഭ്യമാവുക?
വിവിധ വിഷയങ്ങിലുള്ള ചെറു വീഡിയോകള്‍ ആദ്യം പുറത്ത് വിട്ടിരുന്നത് യൂട്യൂബ് വഴി ആയിരുന്നു. എന്നാല്‍ ഇന്ന് www.khanacademy.org എന്ന വെബ്‌സൈറ്റിലൂടെ ഈ സേവനങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുന്നു. സ്വന്തം ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ച് ആര്‍ക്കും ഖാന്‍ അക്കാദമിയില്‍ അംഗത്വം എടുക്കാം. ഫെയ്സ്ബുക്ക് ഉപയോഗിച്ചും ഇത് ചെയ്യാവുന്നതാണ്. വളരെ മനോഹരമായി ക്രമീകരിച്ചിരിക്കുന്ന ഡാഷ്ബോര്‍ഡില്‍ നിന്നും നമ്മുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുവാനും പുതിയ വിഷയങ്ങളെ പറ്റി അറിയുവാനും എളുപ്പത്തില്‍ സാധിക്കും.

ആര്‍ക്കാണ് ഈ സേവനം പ്രയോജനപ്പെടുത്താനാവുക?
കുട്ടികള്‍ക്ക് ഖാന്‍ അക്കാദമി ഒരു ട്യൂഷന്‍ ടീച്ചറിനെപ്പോലെയാണ്. സ്കൂളില്‍ പഠിക്കുന്നതും ഒരുപക്ഷെ അതിനപ്പുറവും അറിയാന്‍, ശരിയായ രീതിയില്‍ മനസിലാക്കുവാന്‍ ഖാന്‍ അക്കാദമി കുട്ടികളെ സഹായിക്കുന്നു. ഖാന്‍ അക്കാദമി ഉപയോഗിക്കുന്ന അധ്യാപകരുടെ എന്നാവും വളരെ അധികമാണ്. ചില സ്ഥലങ്ങളില്‍ ഒരു അധ്യാപനരീതിയായി തന്നെ ഖാന്‍ അക്കാദമി വീഡിയോകളെ ഉപയോഗപ്പെടുത്തുന്നു എന്നത് ഖാന്‍ അക്കാദമിയുടെ സ്വീകാര്യത ആണ് വ്യക്തമാക്കുന്നത്.
പഠനത്തിനു ഒരിക്കലും പ്രായപരിധിയില്ല. അത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. എന്നാല്‍ നമ്മുടെ നാട്ടിലെ സ്ഥിതിയില്‍ ഇത് എത്രത്തോളം ശരിയാണ് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ജോലി സംബന്ധമായോ അല്ലെങ്കില്‍ നാം അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങളെ പറ്റിയോ നാം കൂടുതല്‍ കാര്യങ്ങള്‍ അറിയുവാന്‍ ശ്രമിക്കുന്നുണ്ടാവം. എന്നാല്‍ ഒരു മേഖലയില്‍ ജോലി ചെയ്യുന്നവര്‍ മറ്റൊരു മേഖലയില്‍ സംഭവിക്കുന്ന കാര്യങ്ങളെ പറ്റി അറിയുവാന്‍ ഒട്ടും താല്പര്യം കാണിക്കാറില്ല എന്നതാണ് സത്യം. അതിനുള്ള അവസരങ്ങളും നമുക്ക് കുറവാണ്. എന്നാല്‍ ഖാന്‍ അക്കാദമിയിലൂടെ ഏതു പ്രായക്കാര്‍ക്കും ഏതു പുതിയ വിഷയവും അനായാസമായി പഠിച്ചുതുടങ്ങാം.

khn
ഖാന്‍ അക്കാദമി ഒരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. ഒരു ചെറുപ്പക്കാരന്‍ അയാളുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പരമ്പരാഗതമായ വിദ്യാഭ്യാസ രീതികളെ തച്ചുടച്ച് പുതിയൊരു അധ്യയന രീതി മുന്നോട്ടുവെച്ചു. ലോകമൊന്നടങ്കം അത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇനി മുന്നോട്ടു വരേണ്ടത് നമ്മളാണ്. ഒരു പുതിയ ഭാഷ പഠിക്കുന്നത് തലച്ചോറിനെ ഏറെ സഹായിക്കും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. അതുപോലെ തന്നെയാണ് ഒരു പുതിയ വിഷയം പഠിക്കുന്നതും. എന്നും ഒരേ കാര്യം തന്നെ ചെയ്തു നമ്മുടെ തലച്ചോറിനെ മുരടിക്കാന്‍ വിടാതെ എന്തെങ്കിലും പുതിയ കാര്യം നമുക്കും പഠിച്ചു തുടങ്ങാം. പലപ്പോഴും ക്ലാസ്റൂമും അധ്യാപകരും ആണ് പലര്‍ക്കും ചില വിഷയങ്ങളോട് എതിര്‍പ്പും ഇഷ്ടക്കേടും ഉണ്ടാവാന്‍ കാരണം. എന്നാല്‍ ഖാന്‍ അക്കാദമി ഒരിക്കലും നിങ്ങളെ വെറുപ്പിക്കുകയില്ല.പണ്ട് വെറുത്ത കണക്കിനെ നമ്മുക്ക് ഒന്ന് പ്രണയിച്ചു തുടങ്ങാം. കീറാമുട്ടിയായി കണ്ട ഫിസിക്സ് ഇത്ര രസകരം ആയിരുന്നോ എന്നോര്‍ത്ത് അമ്പരക്കാം. അതെ, നമുക്ക് വീണ്ടും പഠിച്ചുതുടങ്ങാം. പരീക്ഷ പാസാവാന്‍ വേണ്ടിയല്ല, പഠനം രസമുള്ള ഒരു ഏര്‍പ്പാടാണ് എന്ന് സ്വയം ബോധ്യപ്പെടാന്‍ നമ്മുക്ക് വീണ്ടും പഠിച്ചു തുടങ്ങാം.

Thursday 6 February 2014

മാഞ്ചസ്റ്ററിന്റെ രക്തപുഷ്പങ്ങള്‍: ഒരോര്‍മ്മ

MU
ഫുട്ബോള്‍ പ്രേമികള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ദിവസമാണ് 1958 ഫെബ്രുവരി 6. ഫുട്ബോളിന്റെ ചരിത്രത്തിലെ കറുത്ത ദിനം. വെസ്റ്റ് ജെര്‍മനിയിലെ മ്യൂണിക്കില്‍ നിന്നും പറന്നുയര്‍ന്ന ബ്രിട്ടീഷ്‌ യൂറോപ്യന്‍ എയര്‍വെയ്സിന്റെ 609-ആം നമ്പര്‍ വിമാനം തകര്‍ന്ന് 8 മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളും 3 ഒഫീഷ്യലുകളും അടക്കം 23 പേര്‍ മരിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായിരുന്നു 'Bushy Babes' എന്നറിയപ്പെട്ടിരുന്ന ആ ടീം. ആ വര്ഷം ഇംഗ്ലീഷ് ലീഗ് കിരീടം നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീം ആയിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അതിനു മുന്‍പുള്ള രണ്ടു വര്‍ഷങ്ങളിലും കിരീടം നേടിയ അവര്‍ തുടര്‍ച്ചയായി 3 കിരീടം എന്ന റെക്കോര്‍ഡ്‌ നേടും എന്ന് ഫുട്ബാള്‍ ലോകം ഒന്നാകെ ഉറച്ചു വിശ്വസിച്ചിരുന്ന സമയത്താണ് അതിദാരുണമായ ഈ ദുരന്തം അവരെ തേടി എത്തുന്നത്.
ManUtd
മ്യൂണിക്ക് ദുരന്തത്തില്‍ നിന്നും രക്ഷപെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളില്‍ ഇന്ന് ജീവിച്ചിരിക്കുന്നത്‌ ഒരാള്‍ മാത്രം. ബോബി ചാള്‍ട്ടന്‍. 1984ല്‍ അദ്ദേഹം ക്ലബ്ബിന്റെ ഡയറക്ടര്‍ ആയി. ഇന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡയറക്ടര്‍ ബോബി ചാള്‍ട്ടന്‍ തന്നെ. യുവപ്രതിഭകളുടെ ഒരു മികച്ച കൂട്ടം തന്നെയായിരുന്നു 'Bushy Babes'. എന്നാല്‍ അവര്‍ക്ക് തങ്ങളുടെ പ്രതിഭയുടെ ഉയരം താണ്ടാന്‍ ആയുസുണ്ടായില്ല എന്നത് വിഷമകരമായ സത്യമാണ്. ഒരുപക്ഷെ ആ ദുരന്തം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒട്ടനേകം റിക്കാര്‍ഡുകള്‍ കടപുഴകിയേനെ. ഒരുപാട് സുന്ദര മുഹൂര്‍ത്തങ്ങള്‍ ഫുട്ബോള്‍ ലോകത്തിനു ലഭിച്ചേനെ. പ്രതിഭയുടെ കൊടുമുടിയില്‍ നിന്നപ്പോള്‍ അവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍,  മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകരുടെ മനസ്സില്‍, കാല്‍പന്തുകളിയെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സില്‍ അവര്‍ ഇന്നും ജീവിക്കുന്നു. എന്നും അവര്‍ അവിടെ ഉണ്ടാവുകയും ചെയ്യും.

ഇന്റര്‍നെറ്റിനൊരു പകരക്കാരന്‍: ഔട്ടര്‍നെറ്റ്


രണ്ടു ദിവസമായി ഔട്ടര്‍നെറ്റ് ആണ് ആളുകളുടെ ഇടയില്‍ പ്രധാന ചര്‍ച്ചാവിഷയം. സാറ്റലൈറ്റ് വഴി ഉപയോഗിക്കാവുന്ന, സൗജന്യമായി വിവരങ്ങള്‍ കണ്ടെത്താനും കൈമാറാനും സാധിക്കുന്ന ഈ സംവിധാനം തീര്‍ച്ചയായും വിവരസാങ്കേതികവിദ്യാരംഗത്തെ ഒരു കുതിച്ചുചാട്ടം ആയി വേണം കരുതാന്‍. മീഡിയ ഡെവലപ്പ്മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(MDIF) എന്ന അമേരിക്കന്‍ കമ്പനിയാണ് 2015ഓടെ ലോകത്താകമാനം സൗജന്യമായി ഈ സേവനം ലഭ്യമാക്കാന്‍ കഴിയും എന്ന അവകാശവാദവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്താണ് ഔട്ടര്‍നെറ്റ് എന്നും എങ്ങിനെയാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും ഇന്റര്‍നെറ്റ്‌ എന്ന വ്യാപകമായി അന്ഗീകരിക്കപ്പെട്ട സംവിധാനത്തെക്കാള്‍ എങ്ങനെ അത് മികച്ചു നില്‍കുന്നുവെന്നും അറിയാന്‍ എല്ലാവര്‍ക്കും താല്പര്യം ഉണ്ടാവുക സ്വാഭാവികം.




എന്താണ് ഔട്ടര്‍നെറ്റ്?
പണം കൊടുത്തു നമ്മള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ്‌ എന്ന അതിവിശാലമായ സംവിധാനത്തിന്റെ എല്ലാ സൗകര്യങ്ങളും ഭൂമിയെ വലയം വെക്കുന്ന നൂറോളം ചെറു സാറ്റലൈറ്റുകളുടെ സഹായത്തോടെ ലോകത്താകമാനമുള്ള ജനങ്ങളിലേയ്ക്ക് സൗജന്യമായി എത്തിക്കുന്ന സംവിധാനമാണ് ഔട്ടര്‍നെറ്റ്. 'Information for the world from the outer space' എന്നതാണ് ഔട്ടര്‍നെറ്റ് മുന്നോട്ടു വയ്ക്കുന്ന ആശയം. ഒരുതരത്തില്‍ മൈക്രോസോഫ്റ്റ്‌ വിന്‍ഡോസിന് ലിനക്സ്‌ എങ്ങനെ പകരക്കാരന്‍ ആയോ, അതുപോലെ തന്നെയാവും ഇന്‍റര്‍നെറ്റിന് ഔട്ടര്‍നെറ്റും.

ആരാണ് ഔട്ടര്‍നെറ്റിനു പിന്നില്‍?
മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളിലെ പത്രമാധ്യമങ്ങള്‍ക്ക് ചെറിയ രീതിയിലുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്ന ഒരു നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആണ് MDIF. 1996 മുതല്‍ 2013 വരെ 218 മില്ല്യന്‍ യു.എസ്.ഡോളര്‍ ആണ് ഇവര്‍ വിവിധ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വായ്പയായി നല്‍കിയിട്ടുള്ളത്. ഈ സംഘടനയുടെ ആദ്യ പ്രൊജക്റ്റ്‌ ആണ് ഔട്ടര്നെറ്റ്.

MDIF നെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: http://www.mdif.org/


എന്തൊക്കെ പ്രശ്നങ്ങളാണ് ഔട്ടര്‍നെറ്റ് വഴി പരിഹരിക്കപ്പെടുക?
ലോകത്തിലെ ആളുകളുടെ എണ്ണത്തെക്കാളധികം വൈ-ഫൈ ഡിവൈസുകള്‍ നാം ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ജനസംഖ്യയുടെ 60 ശതമാനത്തിനു മാത്രമേ ഇന്‍റര്‍നെറ്റിലുള്ള വിവരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നുള്ളൂ. സ്മാര്‍ട്ട്ഫോണുകളുടെയും ടാബ്ലെറ്റുകളുടെയും വില ഓരോ വര്‍ഷവും താഴുമ്പോഴും 'ഡേറ്റ' സൗകര്യങ്ങളുടെ ചിലവ് കുറയുന്നില്ല. ഈയടുത്ത കാലത്ത് ഇന്ത്യയിലും ഡേറ്റ പാക്കേജുകളുടെ വിലയില്‍ വര്‍ധന വന്നിരുന്നു. അതുപോലെതന്നെ വന്‍കിട നഗരങ്ങളില്‍ ലഭ്യമാകുന്ന അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ ഗ്രാമങ്ങളിലെ ജനതയ്ക്ക് ഇന്നും അന്യമാണ്. ശരിയായി മൊബൈല്‍ സിഗ്നല്‍ പോലും കിട്ടാത്ത ഇടങ്ങള്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. ഈ അസമത്വം ഒഴിവാക്കുവാനും ഔട്ടര്‍നെറ്റിനു കഴിയും. ഇന്‍റര്‍നെറ്റ് നിരോധനം ഉള്ള രാജ്യങ്ങളില്‍ പോലും ആളുകള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താന്‍ ആവും എന്നാണ് ഔട്ടര്‍നെറ്റിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.


ഡേറ്റ ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് വഴി ഭീമമായ മാസവാടക നല്‍കാതെ വിവരങ്ങള്‍ ശേഖരിക്കുവാന്‍ ആളുകള്‍ക്ക് സാധിക്കും. ജനസംഖ്യയുടെ നല്ലൊരു ശതമാനത്തോളം വരുന്ന സാധാരണക്കാരായ ആളുകളെയാണ് ഇത് ഏറെ സഹായിക്കുക. വൈഡ് റേഡിയോ തരംഗങ്ങളുപയോഗിച്ച് ഡാറ്റ അയക്കുനന ഡാറ്റ കാസ്റ്റിങ് എന്ന സാങ്കേതിക വിദ്യ ആയിരിക്കും ഔട്ടര്‍നെറ്റില്‍ ഉപയോഗപ്പെടുത്തുക. വൈ-ഫൈയിലേയ്ക്കു ഡിജിറ്റല്‍ വിവരശേഖരം നേരിട്ട് ലഭ്യമാക്കുന്നതിലൂടെ എല്ലാ ആളുകള്‍ക്കും ഇത് വളരെ എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ ആകും.
പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇപ്പോള്‍ നാം ഉപയോഗിക്കുന്ന ഫൈബര്‍ ഒപ്ടിക്സ് കേബിളുകള്‍ മുറിഞ്ഞു ഒരു പ്രദേശം മുഴുവന്‍ ഒറ്റപ്പെട്ടുപോകുന്നത് പലതവണ നാം കണ്ടിട്ടുണ്ട്. ഔട്ടര്‍നെറ്റ് വരുന്നതോടെ ഇത്തരം അടിയന്തിര സന്ദര്‍ഭങ്ങളില്‍ പുറം ലോകവുമായി എളുപ്പത്തില്‍ ബന്ധപ്പെടാനും അതിലൂടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജസ്വലമാക്കാനും കഴിയും.
എങ്ങനെയാവും ഔട്ടര്‍നെറ്റ് പ്രവര്‍ത്തിക്കുക?
ഭൂമിയോട് ചേര്‍ന്നുള്ള ഒരു ഭ്രമണപഥത്തില്‍ നിരന്തരം ചുറ്റിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് ചെറു സാറ്റലൈറ്റുകളുടെ ഒരു കൂട്ടം ആണ് ഔട്ടര്‍നെറ്റിന്റെ അടിസ്ഥാനം. ഭൂമിയില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കുന്ന റേഡിയോ സ്റ്റേഷനുകളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ഈ സാറ്റലൈറ്റുകള്‍ തമ്മില്‍ കൈമാറിക്കൊണ്ടേയിരിക്കും. ഏറ്റവും മെച്ചപ്പെട്ട ഫലം ലഭ്യമാക്കുവാന്‍ വേണ്ടി വൈ-ഫൈ മള്‍ട്ടികാസ്റിംഗ് എന്ന അതിനൂതന സംവിധാനം ആയിരിക്കും ഇതിനായി ഉപയോഗപ്പെടുത്തുക. വ്യാപകമായി ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടില്ല എങ്കിലും ഈ സംവിധാനം വളരെ കാര്യക്ഷമത ഉള്ളതാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.


ലോകത്താകമാനമുള്ള ആളുകളുടെ സഹകരണത്തോടെ ആവും ഔട്ടര്‍നെറ്റില്‍ ലഭ്യമാക്കേണ്ട വിവരങ്ങളുടെ പ്രാധാന്യം തീരുമാനിക്കപെടുക. എസ്.എം.എസ്. വഴിയും മൊബൈല്‍ ആപ്പളിക്കേഷന്‍ വഴിയും ആളുകള്‍ക്ക് ഇതില്‍ പങ്കാളികള്‍ ആവാം. ഔട്ടര്‍നെറ്റിന്റെ വെബ്‌സൈറ്റിലൂടെയും ആളുകള്‍ക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.ചുരുക്കത്തില്‍, ഒരു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ലാത്തത് മൂലം ലോകത്ത് നടക്കുന്ന പുതിയ വിശേഷങ്ങളും ക്രിയാത്മകമായ മുന്നേറ്റങ്ങളും ആരും അറിയാതെ പോകരുത് എന്നതാണ് ഈ സംവിധാനത്തിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്.
കാര്യങ്ങള്‍ തീരുമാനിച്ചത് പോലെ നടന്നാല്‍ 2015 ജൂണ്‍ മാസത്തോടെ ഔട്ടര്‍നെറ്റ് നിലവില്‍ വരും എന്നാണ് കരുതുന്നത്.
എന്താണ് നമ്മുക്ക് ചെയ്യുവാനുള്ളത്?
പൂര്‍ണമായും ജനങ്ങളുടെ സഹകരണത്തോടെയാണ് ഔട്ടര്‍നെറ്റിന്റെ ഓരോ ഘട്ടവും പൂര്‍ത്തിയാവുക. വിവരസാങ്കേതികരംഗത്തെ ഒരു വമ്പന്‍ കുതിച്ചുചാട്ടം എന്ന നിലയില്‍ എല്ലാവരും വളരെ പ്രതീക്ഷയോടെ ആണ് ഈ സംരംഭത്തെ നോക്കിക്കാണുന്നത്. സാമ്പത്തികമായി സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഔട്ടര്‍നെറ്റ് വെബ്‌സൈറ്റിലൂടെ അതിന് അവസരമുണ്ട്. ഔട്ടര്‍നെറ്റില്‍ എന്തൊക്കെ വിവരങ്ങള്‍ ലഭ്യമാക്കണം എന്ന് നിങ്ങള്ക്ക് നിര്‍ദേശിക്കുകയും ചെയ്യാം.


മഹത്തായ ഒരു ആശയം ആണ് ഔട്ടര്‍നെറ്റ് മുന്നോട്ടു വയ്ക്കുന്നത് എന്നതില്‍ തെല്ലും സംശയം വേണ്ട. എന്നാല്‍, ഇത് ഒരു ചെറിയ പരിശ്രമം അല്ല താനും.അനേകം ആളുകളുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത് വിജയത്തില്‍ എത്തിക്കാന്‍ സാധിക്കൂ. നമ്മള്‍ മലയാളികള്‍ക്ക് ഒരു ചെറിയ കുഴപ്പം ഉണ്ട്. പുതിയ കാര്യങ്ങളെ പറ്റി അറിയുവാനും അതിനെ പറ്റി സംവാദങ്ങള്‍ നടത്തുവാനും നമ്മുക്ക് അതിയായ താല്പര്യമുണ്ട്. എന്നാല്‍, നമ്മുടെ അഭിപ്രായങ്ങള്‍ ശരിയായ സ്ഥലത്ത് പറയുന്നതില്‍ നാം പലപ്പോഴും പിന്നോട്ടാണ്. ഈ സാങ്കേതിക വിദ്യ തീര്‍ച്ചയായും നാളത്തെ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കെല്‍പുള്ളതാണ്. ഇതിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ നിങ്ങള്ക്ക് മുന്നോട്ടു വയ്ക്കുവാന്‍ ഉണ്ടെങ്കില്‍ അതിനായി ഔട്ടര്‍നെറ്റിന്റെ വെബ്‌സൈറ്റിലുള്ള ഈ അവസരം പ്രയോജനപ്പെടുത്തുക. ഔട്ടര്‍നെറ്റ് അതിന്റെ ഫലപ്രാപ്തിയില്‍ എത്തട്ടെ. വിവര കൈമാറ്റ-വിനിമയ രംഗത്തെ അസമത്വം ഇല്ലാതാക്കാന്‍ അതിനു കഴിയട്ടെ.
ഔട്ടര്‍നെറ്റിന്റെ വെബ്‌പേജ് സന്ദര്‍ശിക്കുവാന്‍: https://www.outernet.is/
ഔട്ടര്‍നെറ്റിനെ പറ്റിയുള്ള സംശയങ്ങള്‍ക്കും നിങ്ങളുടെ നിര്‍ദേശങ്ങള്‍ക്കും: https://discuss.outernet.is/

ഈ ലേഖനം ബൂലോകത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Tuesday 4 February 2014

ഫഹദ് ഫാസില്‍ : 25 ചിത്രങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍.

ff
മലയാളികളുടെ നായക സങ്കല്‍പ്പങ്ങളെ തച്ചുടച്ചുകൊണ്ടാണ് ചാപ്പാ കുരിശ് എന്ന സമീര്‍ താഹിര്‍ ചിത്രം കടന്നു വന്നത്. വിഗ്ഗ് വയ്ക്കാത്ത നായകന്‍ മലയാളിക്ക് ഒരു അത്ഭുതം തന്നെയായിരുന്നു. എന്നാല്‍ അത് അത്ഭുതങ്ങളുടെ ഒരു പരമ്പരയുടെ തന്നെ തുടക്കം മാത്രമായിരുന്നു. ഫഹദ് ഫാസില്‍ എന്ന ചെറുപ്പക്കാരന്‍ മലയാള സിനിമയ്ക്ക്‌ എന്ത് നല്‍കി എന്ന് ചിന്തിച്ചാല്‍ തീര്‍ച്ചയായും ഒരുപിടി നല്ല ചിത്രങ്ങളും ഒട്ടനേകം അഭിനയ മുഹൂര്‍ത്തങ്ങളും നല്‍കി എന്ന് ആരും നിസംശയം പറയും. ചാപ്പാ കുരിശിലെ അര്‍ജുന്‍,22 ഫീമയില്‍ കോട്ടയത്തിലെ സിറില്‍, ഡയമണ്ട് നെക്ലസ്സിലെ ഡോ. അരുണ്‍ കുമാര്‍, അന്നയും റസൂലും എന്ന പ്രണയകാവ്യത്തിലെ റസൂല്‍, അമേനിലെ സോളമന്‍, ആര്‍ട്ടിസ്സ്റ്റിലെ മൈക്കല്‍ ആഞ്ചലോ, നോര്‍ത്ത് 24 കാതത്തിലെ ഹരികൃഷ്ണന്‍ തുടങ്ങി ഇപ്പോള്‍ തിയെറ്ററുകളില്‍ ഉള്ള ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന രാഷ്ട്രീയകാരന്റെ വേഷം വരെ വ്യത്യസ്തമായ ഒട്ടനേകം കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ ജീവിപ്പിച്ചു കഴിഞ്ഞു ഈ ആലപ്പുഴക്കാരന്‍.
ck
അച്ഛന്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത്‌ എന്ന പരാജയ ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ മലയാളികള്‍ കാണുന്നത് നീണ്ട 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കേരള കഫെ എന്ന ആന്തോളജി ചിത്രത്തിലെ മ്രിത്യുന്ജയം എന്ന ഭാഗത്തില്‍. അതിനു ശേഷം പ്രമാണി, കോക്ടെയില്‍,ടൂര്‍ണമെന്റ് എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍. സമീര്‍ താഹിര്‍ ആദ്യമായി സംവിധാനം ചെയ്ത ചാപ്പാ കുരിശ് ആണ് ഫഹദിനെ വീണ്ടും നായകനായി അവതരിപ്പിക്കുന്നത്‌. മലയാളത്തിലെ ആദ്യത്തെ ലിപ് ലോക്ക് ചുംബന രംഗവുമായി എത്തിയ ചിത്രം ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി എങ്കിലും, ഫഹദ് ഫാസിലിന്റെ അഭിനയം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
22fk
മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിന്റെ ചലച്ചിത്ര ആഖ്യാനം 'അകം' ആയിരുന്നു ഫഹദിന്റെ അടുത്ത ചിത്രം. അതിനു ശേഷമാണ് 'മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി' എന്ന വിശേഷണം ഫഹദിന് ചാര്‍ത്തിക്കൊടുത്ത 22 ഫീമെയില്‍ കോട്ടയം തീയേറ്ററുകളില്‍ എത്തുന്നത്. അടുത്തത് മലയാളത്തിന്റെ ഹിറ്റ്‌ സംവിധായകന്‍ ലാല്‍ ജോസിനോപ്പം ഡയമണ്ട് നെക്ലേസ് എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രം. തമ്മില്‍ സാമ്യം ഉള്ള വേഷങ്ങള്‍ ചെയ്തപ്പോളും ഏതെങ്കിലും ഒരു പ്രത്യേക വേഷത്തില്‍ ഒതുങ്ങിക്കൂടാന്‍ തനിക്കു ആഗ്രഹമില്ല എന്ന് ഫഹദ് തുറന്നു പറഞ്ഞു. അത്ര ഒരുങ്ങി തന്നെയായിരുന്നു ആ തിരിച്ചു വരവ്.
dn
ഫ്രൈഡേ എന്ന ചിത്രം ഫഹദ് ഫാസിലിന്റെ അഭിനയ ജീവിതത്തിലെ നിര്‍ണായകമായ ഒരു മാറ്റം ആയിരുന്നു. അതിനു ശേഷമാണ് ഏറെ പ്രശസ്തി നേടിയെടുത്ത അന്നയും റസൂലും എന്ന പ്രണയകാവ്യത്തിന്റെ കടന്നുവരവ്. ഫോര്‍ട്ട്‌ കൊച്ചിയുടെ സൗന്ദര്യം അപ്പാടെ ഒപ്പിയെടുത്ത ചിത്രം മലയാളികളുടെ മനസിലേയ്ക്ക് പ്രിയപ്പെട്ട ഒരു പ്രണയജോടിയെക്കൂടി നല്‍കുകയായിരുന്നു. ഫഹദ് ഫാസിലും ആന്‍ട്രിയ ജെരമിയായും. പരീക്ഷണ ചിത്രങ്ങളോടുള്ള ഫഹദിന്റെ സമീപനം തുറന്നു കാട്ടിയ സിനിമ ആയിരുന്നു വി.കെ.പ്രകാശ് ഒരുക്കിയ 'നത്തോലി ഒരു ചെറിയ മീനല്ല'. ചിത്രം വേണ്ടത്ര വിജയം നേടിയില്ലെങ്കിലും ഫഹദിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. സലാം ബാപ്പു ഒരുക്കിയ റെഡ് വൈന്‍ എന്ന ചിത്രം മോഹന്‍ലാലിനോടൊപ്പമുള്ള ഫഹദിന്റെ ആദ്യ ചിത്രം ആയി. തന്റേതായ അഭിനയ ശൈലി കൊണ്ട് ഇന്ന് പുതു തലമുറയില്‍ മോഹന്‍ലാലിനു പകരം വയ്ക്കാവുന്ന നടന്‍ എന്ന അഭിപ്രായം ഫഹദ് നേടിയെടുത്തു കഴിഞ്ഞു.
ar
മലയാള സിനിമ ചരിത്രത്തിലെ പുത്തന്‍ അദ്ധ്യായത്തിനു തുടക്കം കുറിക്കുകയായിരുന്നു ലിജോ ജോസ് പെല്ലിശേരി ആമേന്‍ എന്ന മിസ്റ്റിക് ചിത്രത്തിലൂടെ. അതിലെ സോളമന്‍ ആയി ഫഹദ് ഫാസില്‍ അഭിനയിച്ചു തകര്‍ത്തു. 5 സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലെ ആമി എന്ന സെഗ്മെന്റില്‍ വ്യത്യസ്തമായ ഗെറ്റപ്പും ഭാഷയും ആയി എത്തി വീണ്ടും ഫഹദ് മലയാളികളെ ഞെട്ടിച്ചു. ശ്യാമപ്രസാദിന്റെ അര്ടിസ്റ്റ് കലാമൂല്യമുള്ള ചിത്രങ്ങളും താന്‍ ആഗ്രഹിക്കുന്നു എന്ന ഫഹദിന്റെ തുറന്നുപറച്ചില്‍ ആയി. അന്ധനായ ചിത്രകാരനായി ഫഹദ് മിന്നുന്ന പ്രകടനം തന്നെ കാഴ്ച വെച്ചു. ഇപ്പോള്‍ ഒടുവില്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന സന്ത്യന്‍ അന്തിക്കാട് ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന രാഷ്ട്രീയക്കാരനായും ഫഹദ് ഫാസില്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു.
amen
ഇത്രയൊക്കെ പ്രശംസിക്കുമ്പോഴും മലയാളികള്‍ ഈ നടനെ ശരിയായ രീതിയില്‍ അംഗീകരിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഒരു ആക്ഷന്‍ ചിത്രം ചെയ്യാന്‍ തക്ക മികവു ഫഹദിന് ഉണ്ടോ എന്ന് എല്ലാവരും സംശയിക്കുന്നു. ആക്ഷന്‍ സിനിമകള്‍ ചെയ്യാതെ നല്ല നടന്‍ ആയി അംഗീകരിക്കില്ല എന്നത് മലയാളിയുടെ മാറാത്ത ആസ്വാദന ശൈലിയുടെ കുഴപ്പമാണ്. അവാര്‍ഡുകളും അധികമൊന്നും ഈ നടനെ തേടിപ്പോയിട്ടില്ല. എന്നാല്‍ സിനിമയെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സില്‍ ഫഹദ് ഫാസില്‍ തന്നെയാണ് ഈ കാലഘട്ടത്തിന്റെ യഥാര്‍ത്ഥ നടന്‍. ഇനിയും വ്യത്യസ്തതയാര്‍ന്ന ഒരുപാട് വേഷങ്ങളിലൂടെ മലയാളി മനസുകളെ ആവേശത്തിലാറാടിക്കാന്‍ ഫഹദ് ഫാസില്‍ എന്ന പ്രതിഭയ്ക്ക് കഴിയട്ടെ.

ഈ ലേഖനം ബൂലോകത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫെയ്സ്ബുക്കിന് പത്താം പിറന്നാള്‍




03

ഫെയ്സ്ബുക്ക്‌ ഇല്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിക്കാനാവുമോ? നമ്മില്‍ പലരും ഉണരുന്നത് തന്നെ ഫെയ്സ്ബുക്കിന് മുന്നിലെയ്ക്കാണ്. നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് കൂട്ടായ്മയ്ക്ക് ഇന്ന് 10 വയസ്സ് തികയുന്നു. ഹാവാര്‍ഡിലെ ഒരു ചെറിയ മുറിയില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2004 ഫെബ്രുവരി നാലാം തീയതി ആണ് ഫെയ്സ്ബുക്ക് പിറവി കൊള്ളുന്നത്‌. ലോകത്തെ കൂടുതല്‍ വിശാലവും പരസ്പര ബന്ധിതവും ആക്കുക എന്നതാണ് ഫെയ്സ്ബുക്കിന്റെ ലക്ഷ്യം എന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കന്‍ബെര്‍ഗ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഫെയ്സ്ബുക്ക് അതിന്റെ ദൌത്യം ശരിയായി തന്നെ നിറവേറ്റി എന്ന് നിസംശയം പറയാം.
mark
പത്തു വര്ഷം കൊണ്ട് 1.23 ബില്ല്യന്‍ ആളുകളാണ് ഫെയ്സ്ബുക്കില്‍ അംഗത്വം എടുത്തിട്ടുള്ളത്. ഏതാണ്ട് ഇന്ത്യയുടെ ജനസംഖ്യയോളം വരും ഇത്. ഇന്‍റര്‍നെറ്റില്‍ ആളുകള്‍ ആകെ ചിലവഴിക്കുന്നതിന്റെ 20 ശതമാനം ഫെയ്സ്ബുക്കിനു വേണ്ടി ആണെന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഗൂഗിള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പരസ്യങ്ങള്‍ വരുന്നതും ഫെയ്സ്ബുക്കില്‍ തന്നെ. മലയാളികളെ സംബന്ധിച്ചിടത്തോളം ഫെയ്സ്ബുക്ക് ഒരു വലിയ അനുഗ്രഹം തന്നെയാണ്. ലോകത്തിന്റെ എല്ലാ കോണുകലിലേയ്ക്കും ജോലി തേടി ചിതരിക്കപ്പെട്ടിട്ടുള്ള വേറെ ഒരു ജനവിഭാഗവും ഉണ്ടാവില്ല. അകലെ ആയിരിക്കുമ്പോഴും പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും കാണാനും സംസാരിക്കാനും ഫെയ്സ്ബുക്ക് തന്നെയാണ് എല്ലാവരുടെയും ആശ്രയം.
മലയാളിയെ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത് ഓര്‍ക്കുട്ട് ആണെങ്കില്‍ അത് ജീവിതത്തിലെ പ്രധാന ഭാഗമാക്കി മാറ്റിയത് ഫെയ്സ്ബുക്ക് ആണ്. അതുകൊണ്ട് തന്നെയാണ് ഫെയ്സ്ബുക്ക് പ്രവര്‍ത്തനം നിര്‍ത്തുന്നു എന്നൊക്കെയുള്ള വ്യാജ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇന്ത്യ പാക്കിസ്ഥാനോട് ക്രിക്കറ്റ് കളി തോല്‍ക്കുമ്പോള്‍ എന്നപോലെ നാം ആകുലരാകുന്നത്. ഫെയ്സ്ബുക്ക് ഇനിയും നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ കയറട്ടെ. ഏറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ടെങ്കിലും സൗഹൃദങ്ങള്‍ കണ്ണി മുറിയാതെ കാക്കുക എന്ന വലിയ നേട്ടത്തിന് മുന്നില്‍ അതെല്ലാം പഴങ്കഥകളായി മാറുന്നു. ഉറ്റ സുഹൃത്തിന്റെ ജന്മദിനം കൊണ്ടാടുന്നപോലെ നമ്മുക്കും ആഘോഷിക്കാം. ഇനിയും സൌഹൃദങ്ങള്‍ക്ക് തണലും താങ്ങുമായി ഫെയ്സ്ബുക്ക് നമ്മുടെ കൂടെ ഉണ്ടാവട്ടെ.

ഈ ലേഖനം ബൂലോകത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

‘സെക്കന്റ്‌ ഷോ’യ്ക്ക് രണ്ട് വയസ്: ലാലുവിനും.

01
കൃത്യം രണ്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ്, 2012 ഫെബ്രുവരി 2 ന് മലയാള സിനിമയിലേയ്ക്ക് ഒരു നടന്‍ കാലെടുത്തു വച്ചു. ദുല്‍ക്കര്‍ സല്‍മാന്‍. ശ്രീനാഥ് രാജേന്ദ്രന്‍ എന്ന പുതുമുഖ സംവിധായകന്‍ ഒരുക്കിയ ‘സെക്കന്റ്‌ ഷോ’ എന്ന ചിത്രത്തിലൂടെ മമ്മൂക്കയുടെ മകനും അങ്ങനെ അവസാനം സിനിമ ലോകത്ത് തന്നെ എത്തി. മമ്മൂട്ടിയുടെ ബന്ധങ്ങളും പരിചയവും വെച്ചാണ്‌ ദുല്‍ക്കര്‍ സിനിമയില്‍ വന്നത് എന്ന് പറഞ്ഞവരെ ഒക്കെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു പിന്നെ ദുല്‍ക്കരിന്റെ വളര്‍ച്ച. ആദ്യ വര്ഷം തന്നെ മൂന്ന് ചിത്രങ്ങള്‍. സെക്കന്റ്‌ ഷോ, ഉസ്താദ് ഹോട്ടല്‍,തീവ്രം. ഉസ്താദ്‌ ഹോട്ടല്‍ കൊണ്ട് ഒരു താരം ആയി വളര്‍ന്നു ദുല്‍ക്കര്‍ സല്‍മാന്‍. തീവ്രം ദുല്‍ക്കരിന്റെ ജീവിതത്തിലെ വളരെ നല്ല ഒരു ചിത്രം തന്നെയായിരുന്നു.
02
2013 ല്‍ എണ്ണം പറഞ്ഞ 4 ചിത്രങ്ങള്‍.മാര്‍ടിന്‍ പ്രക്കാട്ടിന്റെ ABCD, നിരൂപക ശ്രദ്ധ നേടിയ അഞ്ചു സുന്ദരികളിലെ ‘കുള്ളന്റെ ഭാര്യ’, സമീര്‍ താഹിര്‍ ഒരുക്കിയ മലയാളത്തിലെ ആദ്യ റോഡ്‌ മൂവി ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’, പിന്നെ അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്ത ‘പട്ടം പോലെ’. 2014 ല്‍ സലാല മോബൈല്‍സുമായി വീണ്ടും ദുല്‍ക്കര്‍ എത്തിക്കഴിഞ്ഞു.  മമ്മൂട്ടി എന്ന അതുല്യ നടന്റെ മകന്‍ എന്ന ലേബലില്‍ നിന്നും മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ എന്ന നിലയിലേയ്ക്ക് കഴിഞ്ഞ 2 വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ന്നു കഴിഞ്ഞു എന്ന് നിസംശയം പറയാം. വരും കാലങ്ങളില്‍ ഇനിയും നല്ല ഒരുപാട് ചിത്രങ്ങള്‍ ‘കുഞ്ഞിക്ക’യില്‍ നിന്നും ഉണ്ടാവട്ടെ.
03
സെക്കന്റ്‌ ഷോ മലയാളത്തിനു സമ്മാനിച്ചത്‌ ദുല്‍ക്കര്‍ സല്‍മാനെ മാത്രമല്ല. സംവിധായകന്‍ ശ്രീനാഥ് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. മോഹന്‍ലാല്‍ വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന, പേര് കൊണ്ട് തന്നെ ചര്‍ച്ചയായി തീര്‍ന്ന, ‘കൂതറ’ ആണ് ശ്രീനാഥിന്റെ അടുത്ത ചിത്രം. കുരുടിയായി മലയാളികളുടെ മനസ് കീഴടക്കിയ സണ്ണി വെയിന്‍, ചെറിയ കാലം കൊണ്ട് തന്നെ മുന്‍നിര നായികമാരുടെ നിരയിലെയ്ക്കുയര്‍ന്ന ഗൌതമി നായര്‍ എന്നിവരും ഈ ചിത്രം നമ്മുക്ക് നല്‍കിയതാണ്. സെക്കന്റ്‌ ഷോ രണ്ടാം പിറന്നാള്‍ കൊണ്ടാടുമ്പോള്‍, ദുല്‍ക്കറും സണ്ണിയും ഗൗതമിയും ശ്രീനാഥും മലയാള സിനിമയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു. വീണ്ടും കാണാന്‍ കൊതിക്കുന്ന ചിത്രമായി സെക്കന്റ്‌ ഷോ മലയാളി മനസുകളിലും.

ചില ഓസ്കാര്‍ കൗതുകങ്ങള്‍


ലോകത്താകമാനമുള്ള സിനിമ പ്രേമികള്‍ എല്ലാം ഒന്ന് പോലെ കാത്തിരിക്കുകയാണ് ആ ദിവസത്തിന് വേണ്ടി. ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡുകള്‍ ആരൊക്കെയാകും സ്വന്തമാക്കുക എന്ന് പ്രവചനങ്ങളും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, പ്രവചനങ്ങള്‍ക്ക് അതീതമാണ് ഓസ്കാര്‍. അഭിനയത്തിന്റെ കൊടുമുടിയില്‍ നിന്നപ്പോഴും പല നടന്മാരെയും ഓസ്കാര്‍ നിരാശരാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിലെ ഒരു പ്രമുഖനു ഇത്തവണയും നോമിനേഷന്‍ ഉണ്ട്. ആരാണെന്നു പറയാതെ തന്നെ എല്ലാവര്ക്കും അറിയാം. ലിയനാര്‍ഡോ ഡി കാപ്രിയോ. ഇത്തവണത്തേത് ലിയോയുടെ നാലാമത്തെ നോമിനേഷന്‍ ആണ്. അതില്‍ മൂന്ന് എണ്ണം മികച്ച നടനുള്ളതും. എന്നാല്‍ ഓസ്കാര്‍ കിട്ടാത്തവരുടെ ലിസ്റ്റ് കണ്ടാല്‍ സാദാരണ ഞെട്ടാത്തവര്‍ പോലും ഞെട്ടി പോകും. വില്‍ സ്മിത്ത്, ഗാരി ഓള്‍ഡ്‌മാന്‍, ലിയാം നീല്‍സന്‍, ജോണ്‍ ട്രവോള്‍ട്ട, എഡ്‌ ഹാരിസ്, എഡ്‌വേര്‍ഡ് നോര്‍ടന്‍, ബ്രാഡ് പിറ്റ്, ടോം ക്രുയിസ്, ജോണി ഡെപ്പ് എന്നിവരൊക്കെ ഒന്നിലധികം തവണ നാമനിര്‍ദേശം ചെയപ്പെട്ടിട്ടും ഓസ്കാര്‍ കിട്ടാതെ പോയവരാണ്.
02
ഇത്തവണത്തെ ഓസ്കാര്‍ നാമനിര്‍ദേശ പട്ടികയില്‍ ഒട്ടനവധി പ്രത്യേകതകള്‍ ഉണ്ട്. നാല് വിഭാഗത്തിലും നാമനിര്‍ദേശം ചെയ്യപ്പെടുന്ന പതിനാലാമത്തെ ചിത്രമാണ് ‘ദി അമേരിക്കന്‍ ഹസില്‍’. കഴിഞ്ഞ വര്‍ഷം ‘സില്‍വര്‍ ലൈനിംഗ്സ് പ്ലേബുക്ക്’ ഇതേ നേട്ടം കൈവരിച്ചിരുന്നു. ഇത്തവണ അവാര്‍ഡ് നേടുകയാണെങ്കില്‍ തുടര്‍ച്ചയായി രണ്ടു വര്ഷം രണ്ടു വ്യത്യസ്ത ഓസ്കാര്‍ നേടുന്ന ആദ്യ വ്യക്തിയാകും ജെന്നിഫര്‍ ലോറന്‍സ്. ഒരേ അവാര്‍ഡ്‌ തന്നെ തുടര്‍ച്ചയായി രണ്ടു കൊല്ലം നേടിയ റിക്കാര്‍ഡ് ആകെ 5 പേര്‍ക്കെ ഉള്ളു. ടോം ഹാങ്ക്സ് ആ നേട്ടം കൈവരിച്ചിട്ടുണ്ട്.
03
രണ്ടു ഓസ്കാര്‍ നാമനിര്‍ദേശങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം വര്‍ഷങ്ങള്‍ എന്ന റെക്കോര്‍ഡ്‌ ഇത്തവണ ബ്രുസ്ഡെന്‍ സ്വന്തമാക്കി. ഇതിനു മുന്‍പ് ബ്രൂസിനു നോമിനേഷന്‍ ലഭിക്കുന്നത് 1978 ലായിരുന്നു. ഏറ്റവും പ്രധാനം ഇതൊന്നുമല്ല. ഒസേജ് കൌണ്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച നാമ നിര്‍ദേശത്തിലൂടെ ഏറ്റവുമതികം നാമനിര്‍ദേശങ്ങള്‍ എന്ന തന്റെ റിക്കാര്‍ഡ് തകര്‍ത്തു മെറില്‍ സ്ട്രീപ്. അതില്‍ പതിനഞ്ച് എണ്ണം മികച്ച നടിക്ക് ഉള്ളത്. മൂന്ന് അവാര്‍ഡ്‌ നേടുകയും ചെയ്തു ഈ അത്ഭുത നടി. ഇത്തവണ അത് നാലായി ഉയരുമോ എന്ന് മാത്രം അറിഞ്ഞാല്‍ മതി.
എന്നും ലോകത്തെ ആകമാനം മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട് ഓസ്കാര്‍. ഇത്തവണയും സ്ഥിതി മറ്റൊന്നല്ല. എല്ലാ വിഭാഗങ്ങളിലും മികച്ച മത്സരം നടക്കുമ്പോഴും സിനിമ പ്രേമികള്‍ ഏറ്റവുമതികം ആഗ്രഹിക്കുന്നത് ലിയനാര്‍ഡോ ഡികാപ്രിയോയ്ക്ക് ഒരു ഓസ്കര്‍ എന്നതാവാം. അത് ആ നടന്‍ അര്‍ഹിക്കുന്നുമുണ്ട്. പ്രവചനങ്ങള്‍ ഫലിക്കുമോ എന്നറിയാന്‍ കാത്തിരിക്കാം, മാര്‍ച്ച് രണ്ടിന് വിധി വരുന്നത് വരെ.

ഈ ലേഖനം ബൂലോകത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് 28 വയസ്സ്


കാല്‍പന്തുകളിയുടെ രാജകുമാരന് ഇന്ന് ഇരുപത്തി എട്ടാം പിറന്നാള്‍. 2013 ലെ മികച്ച ഫുട്ബോളര്‍ക്കുള്ള ഫിഫയുടെ ബാലന്‍ ഡി ഓര്‍ പുരസ്കാരവും കൈക്കലാക്കി ലോക ഫുട്ബോളിന്റെ തലപ്പത്ത് നില്‍കുന്ന ക്രിസ്ത്യാനോ ജനിച്ചത്‌ 1985 ഫെബ്രുവരി 5 ന് പോര്‍ച്ചുഗലിലെ സാന്റോ അന്റൊനിയായിലാണ്. അക്കാലത്തെ അമേരിക്കന്‍ പ്രസിഡണ്ട്‌ ആയിരുന്ന റൊണാള്‍ഡ് റീഗന്‍ ആയിരുന്നു ക്രിസ്ത്യാനോയുടെ പിതാവിന്റെ ഇഷ്ട നടന്‍. അങ്ങനെ ആണ് റൊണാള്‍ഡോ എന്ന പേര് ക്രിസ്യാനോയ്ക്കൊപ്പം ചേരുന്നത്. ദാരിദ്ര്യത്തില്‍ ആയിരുന്ന കുട്ടിക്കാലത്ത് തന്നെ കൊച്ചു ക്രിസ്ത്യാനോയുടെ കമ്പം കാല്പന്തിനോടായിരുന്നു. അങ്ങനെയാണ് അവന്‍ സ്പോര്‍ടിംഗ് ലിസ്ബണില്‍ ചേരുന്നത്.
ലിസ്ബനിലായിരിക്കുമ്പോള്‍ ക്രിസ്റ്യാനോയ്ക്ക് ഹൃദയ സംബന്ധിയായ ഒരു അസുഖം സ്പോര്‍ടിംഗ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ ക്രിസ്ത്യാനോയുടെ പതറാത്ത മനസിന്‌ മുന്നില്‍ രോഗം പത്തി മടക്കി. 2003 ലാണ് ക്രിസ്ത്യാനോയുടെ ഭാവി തന്നെ മാറ്റിമറിച്ച ആ സംഭവം നടന്നത്. ലിസ്ബണില്‍ വെച്ച് സ്പോര്‍ടിങ്ങും പ്രമുഖ ഇംഗ്ലീഷ് ടീം ആയ മാന്‍ചെസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ ഒരു മത്സരം നടന്നു. മത്സരത്തില്‍ ഇംഗ്ലീഷ് ടീമിനെ 3-1 എന്ന സ്കോറിന് സ്പോര്‍ടിംഗ് പരാജയപ്പെടുത്തി. കളിയില്‍ ക്രിസ്ത്യാനോയുടെ പ്രകടനം മാന്‍ചെസ്റ്റര്‍ ടീം അംഗങ്ങളുടെ പോലും പ്രശംസയ്ക്ക് പാത്രമായി. അങ്ങനെയാണ് അലക്സ്‌ ഫെര്‍ഗൂസന്‍ എന്ന തന്ത്രശാലിയുടെ സുരക്ഷിതമായ കരങ്ങളിലേയ്ക്ക് ക്രിസ്ത്യാനോ ചെന്നെത്തുന്നത്.
മാന്‍ചെസ്റ്ററില്‍ എത്തിയ റൊണാള്‍ഡോയോട് ഏതു നമ്പര്‍ ജേഴ്സി വേണമെന്ന് കോച്ച് ഫെര്‍ഗൂസന്‍ ചോദിച്ചു. സ്പോര്‍ടിംഗില്‍ ഉപയോഗിച്ചിരുന്ന ഇരുപത്തി എട്ടാം നമ്പര്‍ തന്നെ മതി എന്നായിരുന്നു ക്രിസ്ത്യാനോയുടെ തീരുമാനം. എന്നാല്‍ ഫെര്‍ഗൂസന്‍ അവനു കണ്ടു വെച്ചത് പ്രശസ്തമായ ഏഴാം നമ്പര്‍ ജേഴ്സി ആയിരുന്നു. ആ വലിയ തീരുമാനം അങ്ങനെ ചരിത്രത്തിന്റെ തന്നെ ഭാഗമായി. ഇന്ന് CR7 എന്നത് കാല്പന്തുകളിയോളം ജനങ്ങള്‍ നെഞ്ചിലേറ്റുന്ന ഒരു ചിഹ്നമായി മാറിയിരിക്കുന്നു. അതിനു ശേഷം സംഭവിച്ചത് ചരിത്രമായിരുന്നു. ലോകത്താകമാനമുള്ള ഫുട്ബോള്‍ പ്രേമികളുടെ മനം കവര്‍ന്നു കൊണ്ട് ക്രിസ്ത്യാനോ വളര്‍ന്നു. ക്ലബ് ഫുട്ബോളില്‍ 552 മത്സരങ്ങളില്‍ നിന്ന് 356 ഗോളുകള്‍. പോര്‍ച്ചുഗലിനു വേണ്ടി 107 മത്സരങ്ങളില്‍ നിന്ന് 49 ഗോളുകള്‍. 3 പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍. UEFA ച്യാംപ്യന്‍സ് ലീഗ് കിരീടം, ഫിഫ ക്ലബ് വേള്‍ഡ് കപ്പ്‌ കിരീടം, സ്പാനിഷ് ലീഗ് കിരീടം. പോര്‍ച്ചുഗലിനു വേണ്ടി 2006 ലോകക്കപ്പില്‍ നാലാം സ്ഥാനം. 2 ബാലന്‍ ഡി ഓര്‍ പുരസ്കാരങ്ങള്‍. ഇന്ന് ലോക ഫുട്ബോളിലെ മുടിചൂടാ മന്നനാണ്‌ ഈ ഇരുപത്തെട്ടുകാരന്‍.
റിക്കാര്‍ഡ് പുസ്തകം തുറന്നാല്‍ പിന്നെ പറയേണ്ട കാര്യമില്ല. ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഫുട്ബോള്‍ താരം, 2 ലീഗുകളില്‍ നിന്നായി യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ കരസ്ഥമാക്കുന്ന ഏക താരം, തുടര്‍ച്ചയായി ഏറ്റവുമധികം ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗോള്‍ നേടിയ താരം, ലാ ലിഗയില്‍ ഏറ്റവും വേഗത്തില്‍ 150 ഗോളുകള്‍ പിന്നിട്ട താരം, പോര്‍ച്ചുഗലിനു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം, സ്പാനിഷ്‌ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഹാട്രിക്ക് നേടിയ താരം…. ഈ ലിസ്റ്റ് അവസാനിക്കുന്നേയില്ല.
ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന ഈ പ്രതിഭാശാലിയുടെ കാലുകളില്‍ പന്ത് എത്തുമ്പോള്‍ ലോകം ഒരു നിമിഷം നിശബ്ദമാകും. ആ മെയ്വയക്കത്ത്തിനു മുന്നില്‍ എതിരാളികള്‍ നിഷ്പ്രഭാരാകും. ക്രിസ്ത്യാനോ റൊണാള്‍ഡോ ഇന്നൊരു വികാരമാണ്. കാല്‍പന്തുകളിയെ സ്നേഹിക്കുന്ന ഏവരും നെഞ്ചിലേറ്റി ലാളിക്കുന്ന വികാരം. പോര്‍ച്ചുഗലിന്റെ കുപ്പായത്തില്‍ ഇനി ഒരു ലോകക്കപ്പ് കിരീടം ക്രിസ്ത്യാനോ ചുണ്ടോടടുപ്പിക്കുന്നത് കൂടി കാത്തിരിക്കുകയാണ് ആരാധകര്‍. അത് എത്രയും വേഗം സംഭവിക്കട്ടെ. ഇനിയും ഒരുപാട് അവിസ്മരണീയമായ ഗോളുകള്‍ ആ കാല്പാദങ്ങളില്‍ നിന്നും ജന്മം കൊള്ളട്ടെ.